ഒരു ആത്മഹത്യക്കുറിപ്പ്..... ( കഥ )
ഉള്ളിലെ നൊമ്പരം ഇല്ലാതാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല എന്ന നിസ്സഹായത അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചു . ഇളം ചാരനിറമുള്ള ഫാനിലെ പൊടിതട്ടി അന്ത്യകർമ്മങ്ങളിലേക്ക് അവൻ കടന്നു.കെട്ടാനുള്ള തുണിയുടെ നിറം തനിക്കിഷ്ടമുള്ള ആകാശനീലിമ തന്നെ വേണമെന്ന നിർബന്ധം അലമാരിയിലെ അച്ചടക്കം ഇല്ലാതാക്കി. പരസ്പരം പ്രണയിച്ചുകൊണ്ടിരുന്ന ചുവന്ന ചുരിദാറും കറുത്തഷർട്ടും ആ വേർപെടുത്തലിൽ താഴെക്കിടന്നുകൊണ്ട് ആത്മഹത്യകാരനെ നോക്കി ശാപവാക്കുകളുരുവിട്ടു. ഒത്തിരി പരതിയതിന്റെ ഫലമായി നീലനിറം കൈയിലെത്തി. ഫാനിന്റെ വയസ്സു തീർച്ചവരുത്തി മൂന്നു പ്രാവശ്യം അവനത് കെട്ടി. ശേഷം ഉറപ്പു നോക്കി. പൊട്ടില്ലെന്നുള്ള ഉറപ്പ് വരുത്തി. അടുക്കളയിൽ നിന്ന് രണ്ടു ദിവസം മുൻപ് താൻ പെയിന്റടിച്ചു സുന്ദരനാക്കിയ സ്റ്റൂൾ എടുത്തുകൊണ്ടു വന്ന് കൃത്യസ്ഥലത്ത് വച്ചു. ജോലിയുടെ ഭാഗമായി സ്റ്റൂളിൽ കാല് വയ്ക്കവെ, അവൻ സ്വയം പറഞ്ഞു.
" അയ്യോ!മറന്നുപോയി. കുറിപ്പെഴുതാൻ മറന്നു പോയി".
അല്ലെങ്കിലും പൂർണ്ണത വരുത്തുന്ന സംഗതികൾ മറക്കുകയെന്നത് തന്റെ സ്ഥിരം സ്വഭാവമാണെന്ന് മഴക്കാറിന്റെ സ്പർശനമേറ്റ മുറിയോട് അവൻ പറഞ്ഞു. മുറി മൗനമവലംബിച്ചു.ബോണ്ട് പേപ്പറിൽ മൾബറിയുടെ ആകൃതിയിലുള്ള അക്ഷരത്തിൽ അവനെഴുതാൻ തുടങ്ങി. ഒഴുക്കില്ലാത്ത ആ ജീവിതത്തെക്കുറിച്ച് ഒഴുക്കോടെ അവനെഴുതി. ഇടയ്ക്ക് അനുവാദം ചോദിക്കാതെ രണ്ടു മൂന്നു കണ്ണുനീർതുള്ളികൾ ആ കടലാസിൽ ചുംബിച്ചു. ഏറെ ദൂരം താണ്ടി വാക്കുകൾ വാക്കുകൾ കടലാസുസീമയ്ക്കരികിലെത്തവെ, വളരെ യാദൃച്ഛികമായി ' യാദൃച്ഛികം' എന്ന വാക്കാകുന്ന കാട്ടാളനുമുന്നിൽ അവൻ ക്രൗഞ്ഛപക്ഷിയെപോലെ പെട്ടുപോയി. അതെഴുതിയതിൽ അക്ഷരതെറ്റുണ്ട് എന്നവന് മനസ്സിലായി. അത് കൃത്യമായി എഴുതണമെന്ന വാശിയുണ്ടായിരുന്നത് കൊണ്ട് ശരിപ്പെടുത്താൻ പലവട്ടം ശ്രമിച്ചു. എന്നിട്ടും നടന്നില്ല. ഒടുവിൽ അയൽക്കാരനായ ഒരു സാഹിത്യകുതുകിയുടെ അടുത്തെത്തി സഹായം അഭ്യർത്ഥിച്ചു. ഉടനടി അത് പരിഹരിക്കപ്പെട്ടു.' യാദ്രശ്ചികം ' 'യാദൃച്ഛിക'ത്തിലേയ്ക്ക് വളർന്നു.
" എന്തിനുവേണ്ടിയിട്ടാണ് " എന്ന അയാളുടെ ചോദ്യത്തിനുമുൻപിൽ " ഒരു കഥ എഴുതുന്നതിന്റെ ഭാഗമായിട്ടാണ് " എന്ന കള്ളം അവൻ തട്ടി വിട്ടു.
"എനിക്കൊന്നു വായിക്കാൻ തരണം. ദേ, ഇപ്പോൾത്തന്നെ " അയാൾ പറഞ്ഞു.
തരാമെന്നു പറഞ്ഞു ആകെ അസ്വസ്ഥനായി കഥാനായകൻ മുറിയിലെത്തി. അക്ഷരപ്പിഴവ് തിരുത്തി. അവസാനത്തെ വാക്യവും എഴുതി പൂർത്തിയാക്കി. സംശയം തോന്നാതിരിക്കാൻ ഒരു വ്യാജപ്പേരിൽ ഒപ്പുമിട്ടു. എന്നിട്ടയാൾക്ക് കൊടുത്തു. കൈയിൽ കിട്ടിയ ഉടനെ മൂന്നു ദിവസമായി പട്ടിണികിടന്ന് അവസാനം ഭക്ഷണം കിട്ടിയ മനുഷ്യന്റെ കൊതിയോടുകൂടി അയാൾ വായിച്ചു. പേനയുപയോഗിച്ച് അതിൽ എവിടെയൊക്കെയോ പൂർണ്ണവിരാമത്തിനും, ശൃംഖലയ്ക്കും, വിശ്ലേഷണത്തിനും അയാൾ സ്ഥലം നൽകി.
"ടോ, എനിക്കിഷ്ടപ്പെട്ടുട്ടോ. എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഞാനിത് പോസ്റ്റ് ചെയ്യാൻ പോവാ. തന്റെ പേരിൽ. മറുത്തൊന്നും പറയല്ല് "
അയൽക്കാരൻ വായിച്ച ശേഷം പറഞ്ഞു.
എന്തു പറയണമെന്നറിയാതെ അവൻ കുഴഞ്ഞുനിന്നുപോയി. ആ മൗനത്തെ സമ്മതമാക്കിത്തീർക്കാൻ അയാൾക്ക് ഒട്ടും സമയം വന്നില്ല. തന്റെ സുഹൃത്തായ ഇന്നയാളുടെ രചന എന്ന മുഖവുരയോടെ അത് പോസ്റ്റുചെയ്തു.ഒട്ടേറെ സാഹിത്യഗ്രൂപ്പുകളിൽ അംഗമായിരുന്നതുകൊണ്ടും രണ്ടായിരത്തോളം സതീർഥ്യർ ഉള്ളതുകൊണ്ടും ഫൈവ് ജി നെറ്റിന്റെ മൈലേജോടെ കമന്റുകൾ ഓരോന്നൊന്നായി ഒഴുകി. 'മനോഹരം', 'സുന്ദരം ', 'വീണ്ടും എഴുതുക' എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളും അവയുടെ ഭാവാർത്ഥം ധ്വനിപ്പിക്കുന്ന സ്റ്റിക്കറുകളും അതിൽ നിറഞ്ഞു തുളുമ്പി. പക്ഷെ, അവന്റെ കണ്ണുകൾ ഉടക്കിയത് തനിക്കു ലഭിച്ച പ്രണയത്തിന്റെ വൈവിധ്യമാർന്ന ഇമോജികളിലാണ്. പിന്നെ 'സ്നേഹം മാത്രം ' എന്ന വാക്കിലും.
"ആഹാ! സാധനം കത്തികയറിയല്ലോ " എന്ന് പറഞ്ഞുകൊണ്ട് അയാൾ അവനെ അഭിനന്ദിപ്പിച്ചു. പ്രോത്സാഹിപ്പിച്ചു. കണ്ണു നിറഞ്ഞു തിരികെ വീട്ടിലെത്തിയ കഥാനായകൻ ഫാനിലെ കെട്ട് അഴിച്ചു. സ്റ്റൂൾ പഴയതുപോലെ അടുക്കളയുടെ ഭാഗമായി. മഴക്കാറ് മാറിയ അന്തരീക്ഷം ചെറുവെയിലിനെ മുറിയ്ക്ക് അതിഥിയായി നൽകി. ആത്മഹത്യക്കുറിപ്പെഴുതിയ അന്നുതന്നെ ഒരു ഡയറിക്കുറിപ്പുമെഴുതി.

👍🏻👍🏻👍🏻👍🏻👍🏻
മറുപടിഇല്ലാതാക്കൂ