2022 ഡിസംബർ 4, ഞായറാഴ്‌ച

നഷ്ടപ്പെട്ട നീലാംബരി - മാധവിക്കുട്ടി ( വായന )

 നഷ്ടപ്രണയത്തിലൂടെയുള്ള സ്വത്വാന്വേഷണം....✨



"മധുരയെപ്പറ്റി സംസാരിക്കുമ്പോൾ സുഭദ്രേ നീ മറ്റൊരാളായി മാറുന്നു "




നഷ്ടപ്രണയത്തിന്റെ തീവ്രാനുഭവങ്ങൾ ആവിഷ്ക്കരിക്കുന്ന മാധവിക്കുട്ടിയുടെ പ്രശസ്തമായ കഥയാണ് ' നഷ്ടപ്പെട്ട നീലാംബരി '. കാലം സമ്മാനിച്ച ജീവിതവഴികളിലൂടെ സുഭദ്ര എന്ന കഥാപാത്രം യാത്ര നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഇടറിവീണു പോവുന്നു. തനിക്ക് താനാവാതെ കഴിയേണ്ടി വരുന്നു. ഈ അവസ്ഥയ്ക്ക് നിദാനമായ സംഭവത്തെ കേന്ദ്രീകരിച്ചാണ് ' നഷ്ടപ്പെട്ട നീലാംബരി ' വികസിക്കുന്നതും മറ്റു ജീവിതയാഥാർഥ്യങ്ങളെ  സ്പർശിക്കുന്നതും.


ശാസ്ത്രീകളോടുള്ള സുഭദ്രയുടെ തീക്ഷ്ണമായ പ്രണയം സാക്ഷാത്ക്കരിക്കപ്പെടാതെ പരാജിതയാവുന്നു. അത് അവളെ മധുര എന്ന പറുദീസയിൽ നിന്ന് പുറത്താക്കുന്നു. പുതിയ ഒരു ജീവിതം ആവശ്യപ്പെടുന്നു. എന്നാൽ അതിനോട് സമരസപ്പെട്ടുപോവാൻ അവൾക്കാവുന്നില്ല. കൃത്രിമമായ വ്യക്തിത്വവും പേറി അവൾ ജീവിക്കുന്നു.


കഥയിൽ ഇരുവരുടെയും ദാമ്പത്യജീവിതത്തിന്റെ കൃത്യമായ ഒരു ചിത്രം നാം കാണുന്നു. മേനോൻ ആഗ്രഹിക്കുന്നതുപോലെ ഒരു ഭാര്യയാവാൻ സുഭദ്രയ്ക്കും സുഭദ്ര ആഗ്രഹിക്കുന്നതുപോലെ ഒരു ഭർത്താവാകാൻ മേനോനും സാധിക്കുന്നില്ല.


"നീ നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്നത് നിന്റെ രോഗികളോട് മാത്രമാണ് "

എന്ന് മേനോൻ പത്നിയോട് പരിഭവപ്പെടുന്നുണ്ട്.


തീവ്രമായ പ്രണയമാണ് ആത്മാർത്ഥതയെ സൃഷ്ടിക്കുന്നത്. അവ തന്നെയാണ് ആഗ്രഹങ്ങളെ ഉത്പാദിപ്പിക്കുന്നതും. സുഭദ്ര ജോലിയിൽ തികഞ്ഞ ആത്മാർത്ഥത പുലർത്തുന്നത് ഇക്കാരണത്താലാണ്. അകന്നുപോയ പ്രണയസ്മരണകളെ അതിജീവിക്കുന്നതും ഈ വഴിയിലൂടെയാണ്. എന്നാൽ ഈ സത്യസന്ധമായ ഇടപെടൽ ഭർത്താവുമായി സുഭദ്രയ്ക്ക് സാധ്യമാകാത്തത് ആഴമേറിയ പ്രണയത്തിന്റെ അഭാവം കൊണ്ടാണെന്നത് തീർച്ച. മനസ്സുകൊണ്ട് ഭാര്യയെ സ്വന്തമാക്കാൻ കഴിയാതെപോയ ഭർത്താവാണ് മേനോൻ. അതയാളെ വളരെ പോസ്സസീവായ, സന്ദേഹിയായ ഭർത്താവാക്കിത്തീർക്കുന്നു. ശ്രീകോവിലിൽ വിഗ്രഹദർശനത്തിനായി ശ്രമിക്കുമ്പോൾ ഏതെങ്കിലും പുരുഷൻ തന്റെ തന്റെ ഭാര്യയെ അറിയാതെ തന്നെ സ്പർശിച്ചുപോയാൽ മേനോൻ കയർക്കുന്നത് ഇതിനുദാഹരണമാണ്.


മേനോനോടൊപ്പം തന്നെ ചേർത്തുവച്ചു വായിക്കേണ്ട ഒരു കഥാപാത്രമാണ് ശാസ്ത്രികളുടെ പത്നിയായ ജ്ഞാനം. ഭാര്യയുടെ പ്രണയത്തെക്കുറിച്ചുള്ള അജ്ഞതനിമിത്തം നിസ്സഹായനായിത്തീരുന്ന മേനോനിൽ നിന്ന് വ്യത്യസ്തമായി സുഭദ്രയുടെ പ്രണയത്തെക്കുറിച്ചുള്ള അറിവ് മൂലം ചിത്തഭ്രമത്തിനടിമയായിത്തീരുകയാണ് ജ്ഞാനം. " സുഭദ്രയ്ക്ക് മാത്രമേ ധ്യായാമി പഠിപ്പിച്ചുകൊടുത്തിട്ടുള്ളൂ " എന്നും " മഹേശ്വരസ്തുതി പഠിക്കാനുള്ള പക്വത നിനക്കായിട്ടില്ലെന്നും " ജ്ഞാനത്തോട് ശാസ്ത്രികൾ പറയുന്നതിൽ ഊഹിച്ചെടുക്കാമല്ലോ എല്ലാം.


പ്രണയം കൊണ്ട് മുറിവേറ്റ ഒരു കൂട്ടം മനുഷ്യരെ ഈ കഥയിൽ കാണാനാവും. എന്നാൽ നഷ്ടപ്രണയത്തിലൂടെ സ്വന്തം സ്വത്വം ഇല്ലാതായ വ്യക്തിയാണ് സുഭദ്ര. കാരണം മുപ്പത്തിമൂന്നു വർഷങ്ങൾക്കുശേഷം മുല്ലയും പിച്ചകവും മണക്കുന്ന തെരുവുകളിൽ, മധുരമീനാക്ഷിക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങളിൽ അവൾ അന്വേഷിച്ചത് നീലാംബരിയെ മാത്രമായിരുന്നില്ല. തന്റെ സ്വത്വം തന്നെയായിരുന്നു. എന്നാൽ കഥാന്ത്യത്തിൽ ആ സ്വത്വത്തിലേയ്ക്ക് പ്രവേശിക്കാനുള്ള സാഹചര്യം വന്നുചേർന്നെങ്കിലും അവ നേടാനാവാതെ ഏൽപ്പിക്കപ്പെട്ട ജീവിതകടമകളെ ആശ്ലേഷിച്ചു മുന്നോട്ടു പോവുക എന്ന ജീവിതാഹ്വാനത്തിന്റെ ആജ്ഞാനുവർത്തിയായിത്തീരുന്നു കഥാനായിക.



               

2022 ഡിസംബർ 3, ശനിയാഴ്‌ച

കഥ


 ഒരു ആത്മഹത്യക്കുറിപ്പ്..... ( കഥ )


ഉള്ളിലെ നൊമ്പരം ഇല്ലാതാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല എന്ന നിസ്സഹായത അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചു . ഇളം ചാരനിറമുള്ള ഫാനിലെ പൊടിതട്ടി അന്ത്യകർമ്മങ്ങളിലേക്ക് അവൻ കടന്നു.കെട്ടാനുള്ള തുണിയുടെ നിറം തനിക്കിഷ്ടമുള്ള ആകാശനീലിമ തന്നെ വേണമെന്ന നിർബന്ധം അലമാരിയിലെ അച്ചടക്കം ഇല്ലാതാക്കി. പരസ്പരം പ്രണയിച്ചുകൊണ്ടിരുന്ന ചുവന്ന ചുരിദാറും കറുത്തഷർട്ടും ആ വേർപെടുത്തലിൽ താഴെക്കിടന്നുകൊണ്ട് ആത്മഹത്യകാരനെ നോക്കി ശാപവാക്കുകളുരുവിട്ടു. ഒത്തിരി പരതിയതിന്റെ ഫലമായി നീലനിറം കൈയിലെത്തി. ഫാനിന്റെ വയസ്സു തീർച്ചവരുത്തി മൂന്നു പ്രാവശ്യം അവനത് കെട്ടി. ശേഷം ഉറപ്പു നോക്കി. പൊട്ടില്ലെന്നുള്ള ഉറപ്പ് വരുത്തി. അടുക്കളയിൽ നിന്ന് രണ്ടു ദിവസം മുൻപ് താൻ പെയിന്റടിച്ചു സുന്ദരനാക്കിയ സ്റ്റൂൾ എടുത്തുകൊണ്ടു വന്ന് കൃത്യസ്ഥലത്ത് വച്ചു. ജോലിയുടെ ഭാഗമായി സ്റ്റൂളിൽ കാല് വയ്ക്കവെ, അവൻ സ്വയം പറഞ്ഞു.


" അയ്യോ!മറന്നുപോയി. കുറിപ്പെഴുതാൻ മറന്നു പോയി".

 അല്ലെങ്കിലും പൂർണ്ണത വരുത്തുന്ന സംഗതികൾ മറക്കുകയെന്നത് തന്റെ സ്ഥിരം സ്വഭാവമാണെന്ന് മഴക്കാറിന്റെ സ്പർശനമേറ്റ മുറിയോട് അവൻ പറഞ്ഞു. മുറി മൗനമവലംബിച്ചു.ബോണ്ട്‌ പേപ്പറിൽ മൾബറിയുടെ ആകൃതിയിലുള്ള അക്ഷരത്തിൽ അവനെഴുതാൻ തുടങ്ങി. ഒഴുക്കില്ലാത്ത ആ ജീവിതത്തെക്കുറിച്ച് ഒഴുക്കോടെ അവനെഴുതി. ഇടയ്ക്ക് അനുവാദം ചോദിക്കാതെ രണ്ടു മൂന്നു കണ്ണുനീർതുള്ളികൾ ആ കടലാസിൽ ചുംബിച്ചു. ഏറെ ദൂരം താണ്ടി വാക്കുകൾ വാക്കുകൾ കടലാസുസീമയ്ക്കരികിലെത്തവെ, വളരെ യാദൃച്ഛികമായി ' യാദൃച്ഛികം' എന്ന വാക്കാകുന്ന കാട്ടാളനുമുന്നിൽ അവൻ ക്രൗഞ്ഛപക്ഷിയെപോലെ പെട്ടുപോയി. അതെഴുതിയതിൽ അക്ഷരതെറ്റുണ്ട് എന്നവന് മനസ്സിലായി. അത് കൃത്യമായി എഴുതണമെന്ന വാശിയുണ്ടായിരുന്നത് കൊണ്ട് ശരിപ്പെടുത്താൻ പലവട്ടം ശ്രമിച്ചു. എന്നിട്ടും നടന്നില്ല. ഒടുവിൽ അയൽക്കാരനായ ഒരു സാഹിത്യകുതുകിയുടെ അടുത്തെത്തി സഹായം അഭ്യർത്ഥിച്ചു. ഉടനടി അത് പരിഹരിക്കപ്പെട്ടു.' യാദ്രശ്ചികം ' 'യാദൃച്ഛിക'ത്തിലേയ്ക്ക് വളർന്നു.


" എന്തിനുവേണ്ടിയിട്ടാണ് " എന്ന അയാളുടെ ചോദ്യത്തിനുമുൻപിൽ " ഒരു കഥ എഴുതുന്നതിന്റെ ഭാഗമായിട്ടാണ് " എന്ന കള്ളം അവൻ തട്ടി വിട്ടു.


 "എനിക്കൊന്നു വായിക്കാൻ തരണം. ദേ, ഇപ്പോൾത്തന്നെ " അയാൾ പറഞ്ഞു.

തരാമെന്നു പറഞ്ഞു ആകെ അസ്വസ്ഥനായി കഥാനായകൻ മുറിയിലെത്തി. അക്ഷരപ്പിഴവ് തിരുത്തി. അവസാനത്തെ വാക്യവും എഴുതി പൂർത്തിയാക്കി. സംശയം തോന്നാതിരിക്കാൻ ഒരു വ്യാജപ്പേരിൽ ഒപ്പുമിട്ടു. എന്നിട്ടയാൾക്ക് കൊടുത്തു. കൈയിൽ കിട്ടിയ ഉടനെ മൂന്നു ദിവസമായി പട്ടിണികിടന്ന് അവസാനം ഭക്ഷണം കിട്ടിയ മനുഷ്യന്റെ കൊതിയോടുകൂടി അയാൾ വായിച്ചു. പേനയുപയോഗിച്ച് അതിൽ എവിടെയൊക്കെയോ പൂർണ്ണവിരാമത്തിനും, ശൃംഖലയ്ക്കും, വിശ്ലേഷണത്തിനും അയാൾ സ്ഥലം നൽകി.


"ടോ, എനിക്കിഷ്ടപ്പെട്ടുട്ടോ. എന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ ഞാനിത് പോസ്റ്റ്‌ ചെയ്യാൻ പോവാ. തന്റെ പേരിൽ. മറുത്തൊന്നും പറയല്ല് "

 അയൽക്കാരൻ വായിച്ച ശേഷം പറഞ്ഞു.

എന്തു പറയണമെന്നറിയാതെ അവൻ കുഴഞ്ഞുനിന്നുപോയി. ആ മൗനത്തെ സമ്മതമാക്കിത്തീർക്കാൻ അയാൾക്ക് ഒട്ടും സമയം വന്നില്ല. തന്റെ സുഹൃത്തായ ഇന്നയാളുടെ രചന എന്ന മുഖവുരയോടെ അത് പോസ്റ്റുചെയ്തു.ഒട്ടേറെ സാഹിത്യഗ്രൂപ്പുകളിൽ അംഗമായിരുന്നതുകൊണ്ടും രണ്ടായിരത്തോളം സതീർഥ്യർ ഉള്ളതുകൊണ്ടും ഫൈവ് ജി നെറ്റിന്റെ മൈലേജോടെ കമന്റുകൾ ഓരോന്നൊന്നായി ഒഴുകി. 'മനോഹരം', 'സുന്ദരം ', 'വീണ്ടും എഴുതുക' എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളും അവയുടെ ഭാവാർത്ഥം ധ്വനിപ്പിക്കുന്ന സ്റ്റിക്കറുകളും അതിൽ നിറഞ്ഞു തുളുമ്പി. പക്ഷെ, അവന്റെ കണ്ണുകൾ ഉടക്കിയത് തനിക്കു ലഭിച്ച പ്രണയത്തിന്റെ വൈവിധ്യമാർന്ന ഇമോജികളിലാണ്. പിന്നെ 'സ്നേഹം മാത്രം ' എന്ന വാക്കിലും.


"ആഹാ! സാധനം കത്തികയറിയല്ലോ " എന്ന് പറഞ്ഞുകൊണ്ട് അയാൾ അവനെ അഭിനന്ദിപ്പിച്ചു. പ്രോത്സാഹിപ്പിച്ചു. കണ്ണു നിറഞ്ഞു തിരികെ വീട്ടിലെത്തിയ കഥാനായകൻ ഫാനിലെ കെട്ട് അഴിച്ചു. സ്റ്റൂൾ പഴയതുപോലെ അടുക്കളയുടെ ഭാഗമായി. മഴക്കാറ് മാറിയ അന്തരീക്ഷം ചെറുവെയിലിനെ മുറിയ്ക്ക് അതിഥിയായി നൽകി. ആത്മഹത്യക്കുറിപ്പെഴുതിയ അന്നുതന്നെ ഒരു ഡയറിക്കുറിപ്പുമെഴുതി.

സന്തോഷവതിയായ പെൺകുട്ടിയുടെ നൃത്തം ( വിവർത്തനം)



 സ്പാനിഷ് ബാലകവിത.

 Poet: Almudena orellana palomares

                                                        (Translation)


സന്തോഷവതിയായ പെൺകുട്ടിയുടെ നൃത്തം...........

   


സന്തോഷവതിയായ പെൺകുട്ടി ഒരു

നക്ഷത്രരാവിൽ നൃത്തം ചെയ്തു.

വെണ്മയാർന്ന ചന്ദ്രനുതാഴെ കാറ്റിന്റെ

കിലുക്കങ്ങളിലൂടെ അവൾ പാറിനടന്നു.


എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?

എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?


നിഷ്കളങ്കമായ ഹൃദയത്തോടുകൂടി ഉള്ളിൽ പൂമ്പാറ്റകളെയും പേറിക്കൊണ്ട്

രണ്ടു മിന്നാരങ്ങൾ പോലെ തിളങ്ങുന്ന കണ്ണുകളാലും

ലോലമായ ചിത്രത്തുന്നലുകൾ പോലുള്ള

കൺപീലികളാലും

സന്തോഷവതിയായ പെൺകുട്ടി നക്ഷത്രരാവിൽ നൃത്തം ചെയ്തുകൊണ്ടിരുന്നു.


 എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?

 എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?

'ഒട'യിലെ മിടിപ്പുകൾ (വായന)

  'ഒട'യിലെ  മിടിപ്പുകൾ  ഒൻപത് കഥകൾ,എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.ജീവിതമെന്ന തീക്ഷ്ണയാഥാർഥ്യത്തിന്റെ വിവിധ ഉരിയാട്ടങ്ങൾ അനുഭവതീവ്രതയോ...